തെലുങ്കിൽ വെളുത്തിരുന്നാൽ മാത്രം മതി, ഓരോദിവസവും വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുവന്നു- ജ്വാല ഗുട്ട
ഇന്ത്യയുടെ അഭിമാന ബാഡ്മിന്റണ്‍ താരങ്ങളില്‍ ഒരാളാണ് ജ്വാല ഗുട്ട. അര്‍ജുന അവാര്‍ഡ് ജേതാവായ ജ്വാല ഗുട്ട രണ്ടുതവണ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്‌സില്‍ പങ്കെടുത്തിട്ടുണ്ട്. 2010-ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണമെഡല്‍ ടേിയ താരം 2011-ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടി. മറ്റ് പല മത്സരങ്ങളിലും ഇന്ത്യയ്ക്കുവേണ്ടി ഇവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. തമിഴ്‌നടന്‍ വിഷ്ണു വിശാലിനെ വിവാഹംചെയ്ത ജ്വാല ഗുട്ട, ഒരു തെലുങ്ക് ചിത്രത്തില്‍ വേഷമിട്ടിരുന്നു.
നിതിനും നിത്യ മേനോനും പ്രധാനവേഷങ്ങള്‍ ചെയ്ത ഗുണ്ടേജാരി ഗല്ലന്തിയേന്‍ഡേ എന്ന ചിത്രത്തിലാണ് ജ്വാല ഗുട്ട അഭിനയിച്ചത്. ചിത്രത്തില്‍ ഒരു ഐറ്റംസോങ്ങിന് ചുവടുവെച്ചാണ് താരം എത്തിയത്. അന്ന് ഗാനരംഗത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് താരം ഇപ്പോള്‍. തനിക്ക് സിനിമകളില്‍ അഭിനയിക്കാന്‍ ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ലെന്നും സുഹൃത്തായ നിതിൻ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഐറ്റംസോങ്ങില്‍ അഭിനയിച്ചതെന്നും അവര്‍ പറഞ്ഞു. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘നിതിന്‍ എന്റെ സുഹൃത്താണ്. എന്നെ മറ്റ് ആളുകളും സിനിമയ്ക്കായി സമീപിച്ചിരുന്നു. തെലുങ്ക് സിനിമയില്‍ വെളുപ്പ് നിറം മാത്രം മതി. അത് സത്യമാണ്. ഒരുദിവസം പാര്‍ട്ടിക്കിടെ നിതിന്‍ എന്നോട് ഒരു ഐറ്റം സോങ്ങില്‍ അഭിനയിക്കാമോ എന്ന് ചോദിച്ചു. അതൊരു സാധാരണ സംഭാഷണം ആണെന്ന് കരുതി ഞാന്‍ സമ്മതിച്ചു. മൂന്ന് മാസത്തിന് ശേഷം വീണ്ടും വിളിച്ച നിതിന്‍, ഷൂട്ടിന് എല്ലാം തയ്യാറാമെന്ന് പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി. അപ്പോള്‍ പിന്മാറുന്നത് അവര്‍ക്ക് വലിയ നഷ്ടമുണ്ടാക്കും എന്ന് തോന്നിയതിനാല്‍, ഞാന്‍ അഭിനയിക്കാമെന്ന് ഏറ്റു. ഞാന്‍ അഭിനയിച്ചതുകൊണ്ട് സിനിമയ്ക്ക് പബ്ലിസിറ്റി കിട്ടി. അത് മാത്രമാണ് ഏക ഗുണം. ആദ്യത്തെ ദിവസം മുട്ടുവരെ ഇറക്കമുള്ള വസ്ത്രമായിരുന്നു ലഭിച്ചത്. പിന്നീട് ഓരോ ദിവസം കഴിയുമ്പോഴും അത് ചെറുതായി വന്നു. എന്താണിതെന്ന് നിതിനോട് ചോദിച്ചപ്പോള്‍, കാണാന്‍ കൊള്ളാമെന്നായിരുന്നു മറുപടി’, എന്നായിരുന്നു ജ്വാല ഗുട്ടയുടെ വാക്കുകള്‍.
