ലാറ്റിനമേരിക്കൻ ലോകകപ്പ് ഫുട്ബോൾ യോഗ്യത ; ബ്രസീൽ കളത്തിൽ
ബ്രസീലിയ : ഒരിടവേളയ്‌ക്കുശേഷം ലാറ്റിനമേരിക്കയിൽ വീണ്ടും പന്തുരുളുന്നു. ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ പോരിൽ വമ്പൻമാരായ ബ്രസീലും കൊളംബിയയും ഏറ്റുമുട്ടും. നാളെ രാവിലെ 6.15നാണ് പോരാട്ടം. ലോകചാമ്പ്യൻമാരായ അർജന്റീന ശനിയാഴ്‌ച ഉറുഗ്വേയെ നേരിടും. 12 കളി പൂർത്തിയായപ്പോൾ 25 പോയിന്റുമായി ലയണൽ മെസിയുടെ അർജന്റീനയാണ് ഒന്നാമത്. ഉറുഗ്വേ (20), ഇക്വഡോർ (19), കൊളംബിയ (19), ബ്രസീൽ (18), പരാഗ്വേ (17) എന്നീ ടീമുകളാണ് യഥാക്രമം രണ്ടുമുതൽ ആറുവരെയുള്ള സ്ഥാനത്ത്. പത്ത് ടീമുകളാണ് ലാറ്റിനമേരിക്കൻ മേഖലയിൽനിന്ന് അടുത്ത വർഷം അരങ്ങേറുന്ന ലോകകപ്പ് ടിക്കറ്റിനായി പൊരുതുന്നത്. ഇതിൽ ആദ്യ ആറ് സ്ഥാനക്കാർ നേരിട്ട് യോഗ്യത നേടും. ഏഴാമതെത്തുന്ന സംഘം പ്ലേ ഓഫ് കളിക്കണം.
ലോകകപ്പ് യോഗ്യതയിലും കോപ അമേരിക്കയിലും മോശം പ്രകടനം നടത്തിയ ബ്രസീൽ പതിയെ കളം പിടിക്കുകയാണ്. അവസാന ആറ് കളിയിൽ മൂന്നിലും ജയിച്ചു. യോഗ്യതാ റൗണ്ടിൽ അവസാന പടിയിൽനിന്ന് കരകയറി. കൊളംബിയക്കെതിരെ ജയം ആത്മവിശ്വാസം കൂട്ടും. പട്ടികയിൽ ആദ്യ മൂന്നിലെത്താം. 26ന് അർജന്റീനയെ നേരിടാനുമുണ്ട്. മികച്ച ജയത്തോടെ അഭിമാനപോരിന് തയ്യാറെടുക്കാനാകും പരിശീലകൻ ഡൊറിവാൾ ജൂനിയറിന്റെയും സംഘത്തിന്റെയും ലക്ഷ്യം. സന്തുലിത ടീമാണ്. ഒരു വർഷത്തെ ഇടവേളയ്‌ക്കുശേഷം സൂപ്പർതാരം നെയ്‌മർ പരിക്കുമാറി ടീമിൽ ഇടംപിടിച്ചെങ്കിലും അവസാനനിമിഷം പിൻമാറി. പരിക്കാണ് മുന്നേറ്റക്കാരനെ വീണ്ടും തളർത്തിയത്. ബാഴ്‌സലോണ ക്ലബ്ബിനായി അസാധ്യപ്രകടനം നടത്തുന്ന റഫീന്യയാകും മഞ്ഞപ്പടയുടെ കുന്തമുന. ഒപ്പം വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവരുമുണ്ട്.
യൂറോപ്പിലും ലാറ്റിനമേരിക്കയിലും കളിക്കുന്ന യുവനിരയാണ് കരുത്ത്.
ഇത്തവണ ആദ്യ യോഗ്യതാമത്സരത്തിൽ ബ്രസീലിനെ തോൽപ്പിച്ച കൊളംബിയ പ്രതീക്ഷയിലാണ്. ക്യാപ്‌റ്റൻ ഹാമേഷ് റോഡ്രിഗസിലാണ് ടീം കേന്ദ്രീകരിച്ചിരിക്കുന്നത്. മുന്നേറ്റത്തിൽ ലൂയിസ് ഡയസുമുണ്ട്. എന്നാൽ, സമീപകാല പ്രകടനം ആശാവഹമല്ല. കഴിഞ്ഞ ഏഴ് കളിയിൽ നാലിലും തോറ്റു. നാളെ മറ്റൊരു കളിയിൽ ചിലി പരാഗ്വേയെ നേരിടും.
